
സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്ന പരാമർശങ്ങളുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. സിപിഎം നേതാക്കളായ എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി ലഭിക്കാൻ താൻ ഇടപെട്ടിട്ടുണ്ടെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ. എന്നാൽ സ്വന്തം കുടുംബത്തിലെ ഒരാൾക്കും താൻ ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളൊന്നും മാധ്യമങ്ങൾ വേണ്ടത്ര ചർച്ച ചെയ്യാറില്ലെന്നും സുധാകരൻ വിമർശിച്ചു. രാഷ്ട്രീയ രംഗത്ത് വ്യക്തിപരമായ താൽപര്യങ്ങൾക്കും ബന്ധങ്ങൾക്കും അപ്പുറം പൊതുപ്രവർത്തനത്തിൽ സംശുദ്ധത ഉറപ്പാക്കണമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങൾ പരാമർശിച്ച സുധാകരൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ.ഡി. റിപ്പോർട്ടിലെ പരാമർശങ്ങളെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ബന്ധപ്പെട്ട നേതാക്കളിൽ ആരെങ്കിലും യഥാർഥത്തിൽ പണം വാങ്ങിയിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെക്കുറിച്ചും സുധാകരൻ പ്രതികരിച്ചു. സതീശൻ നല്ല മുഖ്യമന്ത്രിയാകുമെന്നാണ് തന്റെ വിലയിരുത്തൽ. എന്നാൽ അദ്ദേഹത്തിനൊപ്പമുണ്ടാകുന്ന മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
അമ്പലപ്പുഴയിൽ ഇന്നലെ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ജി. സുധാകരന്റെ പരാമർശങ്ങൾ. സിപിഎമ്മിനുള്ളിലെ സ്ഥാനമാനങ്ങൾ, നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ, രാഷ്ട്രീയത്തിലെ സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കാനിടയുണ്ട്.










